ഇപ്പോഴും സഞ്ചാരികളുടെ കണ്ണിൽപ്പെടാത്ത അധികമാരുമറിയാത്ത, ഏത് വേനലിലും മലകൾക്കിടയിലൂടെ ഇടയ്ക്കു വരുന്ന ചാറ്റൽ മഴക്കൊപ്പം ട്രെക്കിങ്ങ് നടത്താൻ കൊതിക്കുന്നവരായി ആരും ഉണ്ടാവില്ല, പറഞ്ഞു വരുന്നത് തൃശൂരിൽ, പീച്ചി വാഴാനി വന്യജീവി സങ്കേതത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെക്കിങ്ങിനെ കുറിച്ചാണ്, കാനന ഭംഗി ഇഷ്ടപ്പെടുന്നവർ തീർച്ചയായും അനുഭവിച്ചറിയേണ്ട ഒരിടം തന്നെയാണ് ഇവിടം. എട്ടു കിലോമീറ്റർ മുതൽ പതിനാറു കിലോമീറ്റർ വരെ നീളുന്ന വനപാതകളിലൂടെ ട്രെക്കിങ് നടത്താനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
ട്രെക്കിങ്ങ് എങ്ങിനെ തുടങ്ങാം ?
പീച്ചി ഡാമിൻറെ വ്യൂ പോയിന്റിന് അടുത്തുള്ള വള്ളിക്കയത്തെ വനം വന്യജീവി വകുപ്പ് ഓഫീസിൽ നിന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്. ഇവിടെ നിന്നും നാലു ട്രെക്കിങ് പാതകളാണ് ഉള്ളത്. നടത്തത്തിൻറെ വേഗവും, വഴിയുടെ ദൈർഘ്യവുമനുസരിച്ച് ആറു മണിക്കൂർ മുതൽ എട്ടു മണിക്കൂർ വരെ ട്രെക്കിങ്ങിന് സമയമെടുക്കും. പത്തു വയസ്സിനും അറുപതു വയസ്സിനും ഇടയിലുള്ള ആർക്കും ട്രെക്കിങ്ങിന് പോകാം. നാലു പേരുള്ള ഗ്രൂപ്പുകൾ ആയി തിരിച്ചാണ് യാത്ര.
കാനന ഭംഗി നിറഞ്ഞ യാത്രാവഴി
കുത്തനെയുള്ള ഈ കയറ്റവും ഇറക്കവും നിറഞ്ഞ പാത അൽപം കഠിനമാണെങ്കിലും വ്യത്യസ്ത അനുഭവം നൽകുന്നതാണ്. ആനയിറങ്ങുന്ന വഴിയിലൂടെ നടക്കുമ്പോൾ ആനപിണ്ടവും ആന ഒടിച്ചിട്ട മരച്ചില്ലകളുമെല്ലാം വഴിനീളെ കാണാനാകും. യാത്ര തുടങ്ങി ഒരു കിലോമീറ്റർ പിന്നിടുമ്പോൾ മലയുടെ അടിവാരം തുടങ്ങുന്നു. ഇവിടെ നിന്നും കയറ്റം തുടങ്ങുകയായി. ഏറെ മുന്നോട്ട് നീങ്ങിയാൽ മൂന്നു കിലോമീറ്റർ പിന്നിടുമ്പോൾ ചെളിക്കുഴി എന്ന സ്ഥലത്തെത്തുമ്പോൾ പാറ കൊണ്ടുള്ള ഇരിപ്പിടങ്ങൾ കാണാം. ഇവിടെ വിശ്രമിച്ച് യാത്ര തുടരാം. കുറച്ചുകൂടി പോയാൽ, മൂടൽപ്പച്ച എന്ന സ്ഥലത്തെത്തും. കിടിലൻ ചോലക്കാടുകളുടെ കാഴ്ചയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇവിടെ നിന്നും കയറി, ഏകദേശം നാലു കിലോമീറ്റർ പിന്നിടുമ്പോൾ, മലമുകളിൽ എത്തും. നാടുകാണി എന്നറിയപ്പെടുന്ന ഈ ഭാഗത്ത് നിന്നും ചുറ്റുമുള്ള ഗ്രാമങ്ങളുടെയും മറ്റും കാഴ്ചകൾ ഏറ്റവും മനോഹരമായി കാണാം. ചുറ്റുമുള്ള കാടും കാട്ടാറും തഴുകി വരുന്ന കാറ്റാണ് ഇവിടുത്തെ ഹൈലൈറ്റ്. പിടിച്ചു നിന്നില്ലെങ്കിൽ പറന്നു പോകും എന്ന് തോന്നിക്കും വിധമുള്ള കാറ്റാണ് ഇവിടെയുള്ളത്.
മനം തനിപ്പിച്ചു കൊണ്ടുള്ള തിരിച്ചിറക്കം
നാടുകാണിയിൽ നിന്നും നാലുപാടും കണ്ട് അൽപ്പം വിശ്രമിച്ച ശേഷം, മലയിറങ്ങാം. നല്ല മൂടൽമഞ്ഞൊക്കെ ആസ്വദിച്ച്, മലയുടെ മറുവശത്ത് കൂടിയാണ് ഇറക്കം. കുതിരാനിലെ ധർമശാസ്താ ക്ഷേത്രത്തിന് മുന്നിൽ യാത്ര അവസാനിക്കുന്നു. യാത്രക്കിടെ വിശ്രമിക്കാനും ലക്ഷുഭക്ഷണം കഴിക്കാനും സൗകര്യമുണ്ട്. ട്രെക്കിങ് ഇത്രതന്നെ സാഹസികമാക്കേണ്ട എന്നുള്ളവർക്കായി മൂന്നു റൂട്ടുകൾ വേറെയുമുണ്ട്. 6, 3,2 കിലോമീറ്ററുകൾ താണ്ടുന്ന ഈ റൂട്ടുകളും വനത്തിലൂടെ തന്നെയാണ്.