മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ടൈറ്റൻ പേടകം പൊട്ടിത്തെറിച്ചതായി ഓഷ്യൻ ഗേറ്റ് സ്ഥിരീകരിക്കുന്നത്. ജലപേടകം പൊട്ടത്തെറിച്ച് അഞ്ച് യാത്രക്കാരും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. പേടകത്തിലെ ഓക്‌സിജൻ പരിധിയായ 96 മണിക്കൂറിനുമുൻപേ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു രക്ഷാപ്രവർത്തകർ. യുഎസ്, കാനഡ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ വിമാനങ്ങളും കപ്പലുകളും റോബോട്ടുകളും ഇതിനായി രംഗത്തിറങ്ങി. 17000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് തിരച്ചിൽ നടത്തിയത്.
വിക്ടർ 6000 റോബട്ടാണ് സമുദ്രോപരിതലത്തിൽനിന്ന് 4 കിലോമീറ്റർ താഴെ അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് യുഎസ് കോസ്റ്റ്ഗാർഡ് അറിയിച്ചു. കടലിന്റെ അടിത്തട്ടിൽ ചിതറി കിടക്കുന്ന രീതിയിലാണ് ടൈറ്റന്റെ അഞ്ചു ഭാഗങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. അവശിഷ്ടങ്ങൾ കണ്ടെത്തിയ അതേ സ്ഥലത്ത് നിന്ന് തങ്ങളുടെ മാപിനികൾ പിടിച്ചെടുത്ത ശബ്ദതരംഗം ടൈറ്റൻ പൊട്ടത്തെറിച്ചതിന്റെ ആണെന്നാണ് കോസ്റ്റ്ഗാർഡിന്റെ അനുമാനം.
യാത്ര തുടങ്ങി ഒന്നേ മുക്കാൽ മണിക്കൂർ പിന്നിട്ടതോടെ പേടകത്തിന് സർഫസ് റിസർച്ച് വെസലുമായുള്ള ബന്ധം നഷ്ടമായിരുന്നു. അഞ്ച് പേരാണ് പേടകത്തിനുള്ളിൽ ഉണ്ടായിരുന്നത്. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്താനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനായ ഷഹ്‌സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണ് മരിച്ചത്.