ദേശീയപാത നിർമാണസ്ഥലങ്ങളിൽ നിന്നുള്ള മോഷണം തെളിവു സഹിതം ചൂണ്ടിക്കാണിക്കുന്നവർക്കു നിർമാണ കമ്പനി 20,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന കമ്പനിയുടെ വാഹനങ്ങളിൽനിന്ന് ആറായിരം ലീറ്റർ ഡീസൽ മോഷണം പോയ സാഹചര്യത്തിലാണു പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. നിർമാണത്തിനായി കൊണ്ടുവന്ന കമ്പികൾ, വാഹനങ്ങളിലെ ഡീസൽ, ജനറേറ്ററിലെ ബാറ്ററി തുടങ്ങി വൻ നഷ്ടങ്ങളാണ് കരാറുകാർക്കു സംഭവിച്ചിരിക്കുന്നത്. ഇത്തരം മോഷണങ്ങൾ തടയാനാണു പാരിതോഷികം നൽകുന്നത്. കുറ്റിപ്പുറം പൊലീസ് സ്റ്റേഷനു മുന്നിൽ നിർത്തിയിട്ട വാഹനത്തിലെ ബാറ്ററി വരെ മോഷ്ടിക്കപ്പെട്ടുവെന്നാണു കരാറുകാർ പറയുന്നത്. കുറ്റിപ്പുറം, പൊന്നാനി പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ നൽകിയിട്ടുണ്ട്. മോഷണം നടക്കുന്നതിന്റെ വ്യക്തമായ ചിത്രങ്ങൾ, വിഡിയോ, വാഹനത്തിന്റെയോ പ്രതികളുടെയോ മുഖം വ്യക്തമാകുന്ന തെളിവുകൾ സഹിതം കൊണ്ടുവരുന്നവർക്കാണ് ഇരുപതിനായിരം രൂപ പാരിതോഷികം നൽകുക.