നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ വയനാട്ടിലെ റിസോർട്ടിലെ താമസത്തിനെക്കുറിച്ചും റിസോർട്ടിനെ അഭിനന്ദിച്ചുകൊണ്ടും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 140 വർഷം പഴക്കമുള്ള മനോഹരമായ ഒരു കൊളോണിയൽ ബംഗ്ലാവാണ് പ്രധാനകാഴ്ച, പെയ്ഡ് പ്രൊമോഷൻ അല്ല എന്ന് നടൻ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.
ഇവിടുത്തെ താമസം തനിക്ക് ഏറെ ഇഷ്ടമായെന്ന് വിനീത് പറയുന്നു.താമസിച്ച റിസോർട്ടിൽ നിന്നെടുത്ത ചിത്രങ്ങളും വിനീത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. സുൽത്താൻബത്തേരിക്കടുത്ത് ചുള്ളിയോട്ടിൽ സുഗന്ധവ്യഞ്ജനങ്ങളും കാപ്പിയും വിളയുന്ന മംഗളം കാർപ്പ് എസ്റ്റേറ്റിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. 1800 കളിൽ, അക്കാലത്തെ പ്ലാന്റർമാരിൽ ഒരാളായ കോളിൻ ഓലി മക്കെൻസിയാണ് മംഗളം കാർപ്പ് എസ്റ്റേറ്റ് സ്ഥാപിച്ചത്. 200 ഏക്കറിലധികം സ്ഥലത്ത് അദ്ദേഹം കാപ്പി, ചായ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ നട്ടുപിടിപ്പിച്ചു. 1932 ൽ, അപൂർവ സുഗന്ധവ്യഞ്ജനങ്ങളുടെയും സുഗന്ധദ്രവ്യങ്ങളുടെയും കൃഷിയിൽ താല്പര്യം ഉണ്ടായിരുന്ന പി.ബൽറാം കുറുപ്പ് ഈ എസ്റ്റേറ്റ് വാങ്ങി. ഇപ്പോൾ ഇവിടം വൈവിധ്യമാർന്ന സസ്യജാലങ്ങളുടെ ആവാസ കേന്ദ്രമാണ്.നവീകരിച്ച ബംഗ്ലാവിനുള്ളിൽ കുടുംബത്തിൻറെ പാരമ്പര്യത്തിൻറെ ഭാഗമായ പുരാതന വസ്തുക്കളും കൊളോണിയൽ ഫർണിച്ചറുകളും കാണാം. പ്ലാന്റേഷൻ ജീവിതം ആസ്വദിക്കാൻ ആഗ്രഹമുള്ളവർക്ക് മികച്ച ഇടമാണിത്.
ഇതു കൂടാതെ മരത്തിനു മുകളിൽ നിർമിച്ച ട്രീ ഹൗസുകളുമുണ്ട്. 40 അടി ഉയരത്തിൽ നിർമിച്ചിരിക്കുന്ന ഈ ആഡംബര ട്രീ ഹൗസുകളിലേക്ക് കാപ്പിച്ചെടികൾക്കിടയിലൂടെ, വളഞ്ഞുപുളഞ്ഞ് കിടക്കുന്ന നടപ്പാതകളിലൂടെ മാത്രമേ പ്രവേശിക്കാൻ കഴിയൂ. താമസക്കാർക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് ട്രെക്കിങ് നടത്താനും തോട്ടങ്ങൾ പര്യവേഷണം ചെയ്യാനും അവസരമുണ്ട്.